യുഎസിന്റെ പുതിയ നികുതി നയത്തില്‍ നിന്നും അയര്‍ലണ്ടിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് താല്‍ക്കാലികാശ്വാസം

Published on 3 April 2025 at 22:26

യുഎസ് ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നികുതി നയത്തില്‍ നിന്നും അയര്‍ലണ്ടിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് താല്‍ക്കാലികാശ്വാസം ലഭിച്ചിരിക്കുന്നു. ഏപ്രില്‍ 5 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 10% നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തിലാണ് യുഎസ് അധികൃതര്‍ മുന്നോട്ടുവന്നത്. കൂടാതെ, ഏപ്രില്‍ 9 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ‘പകരത്തിന് പകരം’ എന്ന പ്രമേയത്തില്‍ 10% അധികനികുതി കൂടി ഏര്‍പ്പെടുത്തുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ഫാര്‍മസ്യൂട്ടിക്കല്‍, സെമികണ്ടക്ടര്‍ ഉല്‍പ്പന്നങ്ങള്‍ ഈ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് അയര്‍ലണ്ടിന് ആശ്വാസകരമായ ഒരു വിഷയമാണ്.

പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്കും അധികനികുതി ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ നേരത്തെയുള്ള പ്രസ്താവന. എന്നാല്‍, ഏറ്റവും പുതിയ പ്രഖ്യാപനത്തില്‍ അതിന് ഉള്‍പ്പെടുത്തല്‍ ഉണ്ടായിട്ടില്ല. അതേസമയം, ഈ തീരുമാനം താല്‍ക്കാലികമായിരിക്കും, ഭാവിയില്‍ യുഎസിന്റെ നയമാറ്റങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് പ്രയാസം ഉണ്ടാക്കാനിടയുള്ളതാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

അയര്‍ലണ്ടിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല 45,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതും യുഎസ് കമ്പനികള്‍ ഏറെ നിക്ഷേപം നടത്തിയിട്ടുള്ളതുമായ ഒരു പ്രധാന മേഖലയാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിന്റെ കയറ്റുമതിയിലൂടെയുള്ള ആകെ വരുമാനം 223.8 ബില്യണ്‍ യൂറോ ആയതില്‍ മൂന്നിലൊന്നും യുഎസില്‍ നിന്നായിരുന്നു. അതില്‍ മാത്രം 72.6 ബില്യണ്‍ യൂറോ യുഎസ് കയറ്റുമതിയിലൂടെയാണ് ലഭിച്ചത്, അതില്‍ 58 ബില്യണ്‍ യൂറോയുടെ സംഭാവന ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളായിരുന്നു. ഈ കണക്കുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല അയര്‍ലണ്ടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് എത്രത്തോളം നിർണായകമാണെന്ന് വ്യക്തമാക്കുന്നു.

 


Add comment

Comments

There are no comments yet.