യുഎസിന്റെ 20% ഇറക്കുമതി നികുതി: ചര്‍ച്ചയ്ക്കായി സൈമണ്‍ ഹാരിസ് അമേരിക്കയിലേക്ക്

Published on 6 April 2025 at 21:08

യൂറോപ്യന്‍ യൂണിയന് മേല്‍ യുഎസ്എ ഏര്‍പ്പെടുത്തിയ 20% ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഐറിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് യുഎസിലേയ്ക്ക് പുറപ്പെട്ടു. വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് ഹൊവാര്‍ഡ് ലുട്‌നിക്കുമായി ഹാരിസ് ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തും.

യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 20% നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 5 മുതല്‍ 10% നികുതി നിലവില്‍ വന്നുകഴിഞ്ഞു. ഏപ്രില്‍ 9 മുതല്‍ ബാക്കി 10% കൂടി നിലവില്‍ വരും.

തുടക്കത്തില്‍, ഐറിഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഈ അധിക നികുതി ബാധകമാകുമെന്ന് കരുതിയിരുന്നെങ്കിലും, മരുന്നുകളെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ അയര്‍ലണ്ടിന് താത്കാലികമായി ആശ്വാസം ലഭിച്ചിട്ടുണ്ട്. എന്നാൽ ഭാവിയില്‍ മരുന്നുകളും നികുതിയിലാക്കി എങ്കിൽ, യുഎസിലെ വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ ഇറക്കുമതിക്കാരായി അയര്‍ലണ്ടിന് അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.

ട്രംപ് ഭരണകൂടത്തിലെ ഉന്നതരുമായി ചര്‍ച്ച നടത്താനാണ് ഹാരിസ് അമേരിക്കയിലേക്ക് യാത്രതിരിച്ചിരിക്കുന്നത്. "നിലവിലെ സാഹചര്യം നേരിടാന്‍ അയര്‍ലണ്ടിന് കഴിയും" എന്ന് ഹാരിസ് ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. എന്നാല്‍ പുതിയ നികുതി നടപടി വെല്ലുവിളിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ പുതിയ വാണിജ്യനയപ്രകാരം, ഉല്‍പ്പന്നങ്ങളുടെ ദേശീയ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇയുവിന് പുറമെ ചൈന, കാനഡ, ഇന്ത്യ മുതലായ രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്കും ഈ പുതിയ നികുതി ബാധകമായേക്കും.


Add comment

Comments

There are no comments yet.